8/17/2012

ഓരോ മഴക്കാലവും, ആര്‍ത്തു പെയ്യുന്ന കര്‍കിടകത്തിനു ശേഷം ഇടയ്ക്കു ഒന്ന് മാറി നില്കും. തെളിഞ്ഞ ആകാശം കണ്ടു, പാറി വീഴുന്ന വെയില്‍ ചൂടേറ്റു , കൂട്ടം ചേര്‍ന്ന് തുള്ളുന്ന ഓണത്തുംബികളെ വരവേല്‍ക്കാന്‍ , ഓരോ മഴക്കാലവും ഇടയ്ക്കു ഒന്ന് മാറി നില്കും ....
കാലം മാറിയതോടെ , ഓണം എന്നുള്ളത് വെറും ഒരു ദിവസത്തെ ആഘോഷമായി മാറുമ്പോഴും , തൃപ്പൂണിത്തുരക്കാരന് അന്നും ഇന്നും അത്തം മുതല്‍ ഓണം തുടങ്ങും... തിരക്കേറിയ രാജ ന
ഗരിയില്‍ , കൊട്ടും മേളവും ഒക്കെയായി അത്താഘോഷം തുടങ്ങുമ്പോഴേ ഓണം വരവായി .....
ലക്ഷ്മി മൂപ്പത്തിക്ക് അന്ന് എത്ര വയസു ഉണ്ടാകും എന്ന് അറിയില്ല .. ഒരു നൂറു വയസ്സ് എന്തായാലും കഴിഞ്ഞു കാണും , തലയില്‍ വെച്ച കുട്ടയില്‍ , കളി മണ്ണില്‍ മെനഞ്ഞ ത്രിക്കക്കരയപ്പനെയും കൊണ്ട് വീട്ടില്‍ വന്നു കേറും.. " വേണോ എന്ന ചോദ്യം ഇല്ല. " ഏഴു ഓണത്തപ്പനെ ഇറയത്ത്‌ വെച്ചിട്ട് പതുകെ നടന്നു പോകും അടുത്ത വീടിലെക് . ഇനിയുള്ള വരവ് ഓണം കഴിഞ്ഞിട്ട് , പൈസ വാങ്ങാന്‍ ...! ലക്ഷ്മി മൂപ്പത്തി മരിച്ചിട്ട് ഇപോ ഒരു അഞ്ചു വര്‍ഷം ആയി കാണും .. എന്നാലും ഓണത്തപ്പന്‍ വീടിലെക് വരുന്ന രീതിക് മാത്രം മാറ്റം ഇല്ല , സരസു മൂപ്പത്തിയുടെ തലയിലെ പുതിയ പനമ്പ് കുട്ടയില്‍ കേറി ഈ പ്രാവശ്യവും ഓണത്തപ്പന്‍ വരും .. ലീവ് എടുത്തു ഞാന്‍ വീട്ടില്‍ എത്തുന്നതിനു മുന്‍പേ ...

മുറ്റത്തും പാടത്തും പൂക്കളും , പൂക്കള്‍ പറിക്കാന്‍ സമയവും ഇല്ലാത്തതു കൊണ്ട് തിരുവോണത്തിന് മാത്രം പൂക്കളം ഇട്ടു സായൂജ്യമടയാന്‍ എന്തായാലും ഞങ്ങള്‍ ത്രിപ്പൂനിതുരക്കാര്‍ തയ്യാറല്ല അത് കൊണ്ട് തന്നെ അത്തം മുതല്‍ ഉത്രാടം വരെ തോവാള പൂക്കള്‍ ഓരോ വീട് മുറ്റത്തും പൂക്കളും തീര്‍ക്കും...

തൃപ്പൂണിതുറക്ക് ,തുളസിയുടെയും , താമരയുടെയും ഗന്ധമാണ് ... സ്പന്ദനം ശാസ്ത്രീയ സംഗീതത്തിന്റെയും .. പൂരാടത്തിനും , ഉത്രാടത്തിനും ആ നഗര വീഥിയിലൂടെ ഒന്ന് നടകുമ്പോള്‍ നമ്മിലേക്ക്‌ ഓണം ഒരു വികാരം ആയി വന്നു നിറയും .... ഇടക് എങ്കിലും , കഴിഞ്ഞു പോയ ഒരു ബാല്യത്തിന്റെ ഓര്‍മയില്‍ ഒരു ചെറു സങ്കടവും ....
നാടന്‍ കോഴിമുട്ട ചേര്‍ത്ത അരിമാവ് അച്ചില്‍ മുക്കി തിളച്ചു മറിയുന്ന വെളിച്ചെണ്ണയില്‍ പൊരിച്ചു കോരുന്ന അച്ചപ്പം .. അതാണ് തുടക്കം. പലഹാരത്തിലെ ആദ്യ ഇനം ..! ഇല്ലായ്മകള്‍ക്കിടയിലും പത്തു നടന്‍ കായ ഉപ്പേരി ഉണ്ടാകാതെ എന്ത് ഓണം എന്ന് പറഞ്ഞിരുന്ന ഞങ്ങളും ഇപ്പൊ ബേക്കറി യില്‍ നിന്ന് വരുന്ന പലഹാരത്തിന്റെ സൌകര്യത്തില്‍ , പലഹാര പാത്രങ്ങള്‍ നിറക്കാന്‍ തുടങ്ങി ....

കാലം മാറിയിട്ടും മാറാത്ത ഒന്ന് തന്നെ ആണ് ഉത്രാട പാച്ചില്‍ .... അന്നും ഇന്നും ഉത്രാടം ഉച്ച തിരിഞ്ഞാല്‍ ഞങ്ങള്‍ ഓരോരുത്തരും തിരക്കില്‍ ആയിരിക്കും... തൃപ്പൂണിത്തുരയില്‍ നിറഞ്ഞൊഴുകുന്ന ജനങ്ങളില്‍ ഒന്നായി ചേരുമ്പോഴും ... പരിചയമുള്ളവരെ കാണുമ്പോള്‍ ചിരിക്കാനും "ഓണം എവിടെ വരെയായി .." എന്ന് ചോദിക്കാനും സമയം കിട്ടും.. അത് കൊണ്ട് തന്നെ ആണ് ഈ ഉത്രാട പാച്ചില്‍ ഞങ്ങള്‍ തൃപ്പൂണിത്തുരക്കാര്‍ ഇത്രയേറെ ഇഷ്ടപെടുന്നതും ...

ഉത്രാട രാത്രിയില്‍ ഒരു ചെറു മഴ ഉണ്ടാകും .. ഒരു തൂവല്‍ മഴ ... മണ്ണ് കൊണ്ട് എതിരേല്‍പു തറ ഉണ്ടാക്കുന്ന സമയം ചെറുതായി നനച്ചു കൊണ്ട് ഒരു ചാറ്റല്‍ മഴ ..... കുരുത്തോലയും തെങ്ങിന്‍ പൂക്കുലയും കൊണ്ട് എതിരേല്‍പു തറ അലങ്കരിച്ചു ഒരു മയക്കത്തിന് ഉത്രാട പാചിലിനു വിരാമം ഇടുമ്പോള്‍ അര്‍ദ്ധ രാത്രി കഴിഞ്ഞിടുണ്ടാകും ...

പുലര്‍ച്ചെ , അരിപൊടി കലക്കി എതിരെല്പ്പു തറയിലും , പൂമുഖ വാതില്കളിലും പതിപ്പിച്ചു .. ആര്‍പ്പോ വിളിച്ചു , പൂവട നേദിച്ച് , ഏഴു ഓണതപ്പ്ന്മാരില്‍ ഒരെണ്ണം വീടിലെക് കടന്നു വരുന്ന വഴി തുടക്കത്തിലും , ഒരെണ്ണം അകത്തെ മുറിയിലും ബാകി എതിരേല്‍പു തറയിലും വെച്ച് കഴിയുമ്പോള്‍ നേരം പുലര്‍ന്നു തുടങ്ങും .. ഇന്നും മാറ്റമില്ലാത്ത എതിരെല്‍പ്പ്.

വീണ്ടും ഒരു തിരുവോണ പുലരി ..... ഓരോ ഓണക്കാലവും , കടന്നുവരുന്ന ജീവിതത്തിന്റെ ഓരോ നിമിഷത്തിനും വേണ്ടി സമ്മാനിക്കുന്നത് ഒരായിരം ഓര്‍മ്മകള്‍ ആണ് ... എന്തിനു വേണ്ടി ജീവിച്ചു എന്ന് എപോഴെങ്കിലും ചിന്തികേണ്ടി വന്നാല്‍ , ഓര്‍മ്മകള്‍ നമ്മോടു പറയും ഇതിനൊക്കെ വേണ്ടി തന്നെ.. അതെ ജീവിച്ചു , ജീവിച്ചു കൊണ്ടിരിക്കുന്നു എന്ന് തോന്നിപ്പുന്നത് ഇത്തരം ഓര്‍മ്മകള്‍ തന്നെ .. ഓണക്കാല ഓര്‍മകള്‍ക്ക് ഇത്രയും നിറം ചാര്‍ത്തിയത് ഈ രാജാ നഗരി തന്നെ.... വീണ്ടും ഒരായിരം ഓര്‍മകളുമായി ഒരു ഓണക്കാലം....

No comments:

Post a Comment